19/06/2016
കശുവണ്ടി : തകർച്ചയിൽ നിന്ന് ഉയർത്തെഴുന്നെൽക്കുമോ ?
പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ച ഇടതുമുന്നണിയുടെ പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളിലൊന്നായിരുന്നു. തകര്‍ച്ചയിലായ പരമ്പരാഗത വ്യവസായങ്ങളെ പുനരുദ്ധരിച്ച് കേരളത്തിന്റെ വ്യവസായ മേഖലയില്‍ പുതിയ ഉണര്‍വ്വ് സൃഷ്ടിക്കുമെന്ന് ഇടതുമുന്നണി പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കുകയും ചെയ്തു. കശുവണ്ടി, കയര്‍, കൈത്തറി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങള്‍ക്ക് പ്രാമുഖ്യമുള്ള കൊല്ലം ജില്ലയില്‍ എല്‍.ഡി.എഫ് നേടിയ സമ്പൂര്‍ണ്ണ വിജയത്തില്‍ ഈ വാഗ്ദാനത്തിനും വലിയ ഒരു പങ്കുണ്ട്.
പ്രകടനപത്രികയിലെ വാഗ്ദാനം നിറവേറ്റുന്നതിന്റെ ഭാഗമായി കശുവണ്ടിക്കുവേണ്ടി ഒരു പ്രത്യേക വകുപ്പ് തന്നെ പുതിയ മന്ത്രിസഭ സൃഷ്ടിച്ചു. കഴിഞ്ഞ ദിവസം മന്ത്രി മെഴ്‌സിക്കുട്ടിയമ്മയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കശുവണ്ടിയുടെ വ്യവസായ ബന്ധ സമിതി ( IRC - Industrial Relations Committee) യോഗത്തില്‍, അടച്ചിട്ടിരിക്കുന്ന കശുവണ്ടി ഫാക്ടറികള്‍ എല്ലാം ജൂണ്‍ 18 ന് മുമ്പ് തുറക്കണമെന്ന് മന്ത്രി കശുവണ്ടി വ്യവസായികളോട് ആവശ്യപ്പെട്ടു. പൊതു മേഖലയിലുള്ള ഫാക്ടറികളെല്ലാം തുറക്കുകയാണെന്നും അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം സര്‍ക്കാരിന് നിറവേറ്റതുണ്ടെന്നും മന്ത്രി വ്യവസായ ബന്ധ സമിതിയില്‍ പറഞ്ഞു.
ഫാക്ടറികള്‍ അടച്ചുപൂട്ടാനിടയാക്കിയ സാഹചര്യങ്ങള്‍ അതുപോലെ തുടരുകയാണ്. അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഫാക്ടറി ഉടമകള്‍. കനത്ത നഷ്ടമുണ്ടായ സാഹചര്യത്തില്‍ അടച്ചു പൂട്ടേണ്ടി വന്ന ഫാക്ടറികള്‍ അടയ്ക്കാന്‍ കാരണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ വീണ്ടും തുറക്കുകയാണെങ്കില്‍ അത് കൂടുതല്‍ രൂക്ഷമായ പ്രതിസന്ധിക്ക് വഴിവെയ്ക്കും എന്ന അഭിപ്രായമാണ് കശുവണ്ടി വ്യവസായികള്‍ക്കുള്ളത്.
കാര്യമായ പഠനമൊന്നും നടത്താതെ തൊഴിലാളികളുടെ ശമ്പളം 2015 മാര്‍ച്ചില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി വര്‍ദ്ധിപ്പിച്ചു എന്നും അതോടെയാണ് 40 ശതമാനം ഫാക്ടറികളും അടച്ചിടേണ്ടി വന്നതെന്നും വ്യവസായികൾ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ കയറ്റുമതിയ്ക്കുള്ള ഇന്‍സന്റീവില്‍ കുറവ് വരുത്തിയതോടെ വ്യവസായം വീണ്ടും പ്രതിസന്ധിയിലായി. 20 ശതമാനം ഫാക്ടറികള്‍ കൂടി പൂട്ടേണ്ട സ്ഥിതി വന്നതങ്ങനെയാണ്. അതുകൂടാതെ ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടിക്ക് കേന്ദ്ര സര്‍ക്കാര്‍ 9.36 ശതമാനം കസ്റ്റംസ് ഡ്യൂട്ടി ഏര്‍പ്പെടുത്തുക കൂടി ചെയ്തതോടെ കശുവണ്ടി വ്യവസായത്തിന് മുന്നോട്ടു പോകാനാകാത്ത അവസ്ഥയായി.
അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ഫാക്ടറികള്‍ തുറന്നാല്‍ അതു കൂടുതല്‍ വലിയ പ്രതിസന്ധിയിലേക്കായിരിക്കും കാര്യങ്ങളെ കൊണ്ടുചെന്നെത്തിക്കുക. തോട്ടണ്ടിയുടെ വില ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നു. ടണ്ണിന് 700 ഡോളറുണ്ടായിരുന്ന തോട്ടണ്ടിയ്ക്ക് ഇറക്കുമതിച്ചുങ്കമുൾപ്പെടെ ഇപ്പോൾ 1800 ഡോളർ നല്കണം . ഓണത്തിന് തൊഴിലാളികൾക്ക് നല്കുന്ന അഡ്വാൻസ് ബോണസ്, ഓണം കഴിഞ്ഞുള്ള മാസങ്ങളിലാണ് തിരിച്ചു പിടിക്കുന്നത്. സർക്കാർ ആവശ്യപ്പെടുന്നത് അനുസരിച്ച് ഫാക്ടറികൾ തുറന്നാൽ തന്നെ ജനുവരി മുതൽ അടഞ്ഞുകിടക്കുന്ന ഫാക്ടറികളിൽ, ഓണം കഴിഞ്ഞ് പണിയുണ്ടാകുമെന്ന് എന്ത് ഉറപ്പാണുള്ളത് ? വീണ്ടും പണിയില്ലാതെ തെരുവിലാകില്ല എന്ന് ഉറപ്പില്ലാതെ തുറന്നിട്ടെന്തു കാര്യമെന്ന് തൊഴിലാളികളും ഒരു ഉറപ്പുമില്ലാതെ എങ്ങനെ അഡ്വാൻസ് കൊടുക്കാൻ കഴിയുമെന്ന് വ്യവസായികളും ചോദിക്കുന്നു.
കശുവണ്ടി വ്യവസായത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ സ്വീകരിക്കേണ്ട അടിയന്തര നടപടികളെക്കുറിച്ച് വ്യവസായവുമായി ബന്ധപ്പെടുന്നവർക്ക് വ്യക്തമായ അഭിപ്രായങ്ങളുണ്ട്. സർക്കാർ പിടിവാശികളില്ലാതെ, വ്യവസായത്തിൽ താല്പര്യമുള്ള ബന്ധപ്പെട്ട എല്ലാവരുമായി ചർച്ച നടത്തി പരിഷ്കരണ നടപടികൾ സ്വീകരിക്കുകയാണ് ആവശ്യം. കസ്റ്റംസ് ഡ്യൂട്ടി പിൻവലിപ്പിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തേണ്ടതുണ്ട്. കയർ വ്യവസായത്തിൽ ആവശ്യമായ സമയത്ത് യന്ത്രവല്ക്കരണം നടത്താതിരുന്നതാണ് ആ വ്യവസായത്തെ തകർച്ചയിലേക്ക് നയിച്ചത്. പരമ്പരാഗത വ്യവസായമായ കശുവണ്ടി വ്യവസായത്തിലെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിന് സമ്പൂർണ്ണമായ യന്ത്രവൽക്കരണം അനിവാര്യമാണെന്നതിനാൽ അതിനുവേണ്ട നയരൂപീകരണം ഉണ്ടാകണം. ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന് കര കയറാൻ കശുവണ്ടി വ്യവസായത്തിന് കുറഞ്ഞ പലിശ നിരക്കിൽ വായ്പ അനുവദിക്കണമെന്ന ആവശ്യവും തോട്ടണ്ടിക്ക് കേരളത്തിൽ ഏർപ്പെടുത്തിയിട്ടുള്ള വില്പന നികുതി മൂലം വടക്കൻ കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന തോട്ടണ്ടി കർണാടകം പോലുള്ള അന്യ സംസ്ഥാനങ്ങളിലേക്ക് പോകുന്നത് തടയാൻ വില്പന നികുതി ഒഴിവാക്കണമെന്ന ആവശ്യവും വ്യവസായികൾ മുന്നോട്ടു വെയ്ക്കുന്നു. കേരളത്തിൽ വിപണനം ചെയ്യുന്ന കശുവണ്ടിപ്പരിപ്പിനെയും വില്പന നികുതിയിൽ നിന്ന് ഒഴിവാക്കണം.
കശുവണ്ടി വ്യവസായവുമായി ബന്ധപ്പെട്ട, സമ്പൂർണ്ണ യന്ത്രവല്ക്കരണം അടക്കമുള്ള എല്ലാ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിന് ഏക ജാലക സംവിധാനം ഏർപ്പെടുത്തണം, വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും മന്ത്രിമാരെ ഉൾപ്പെടുത്തി മന്ത്രിതല ഉപസമിതി ഉണ്ടാക്കണം എന്നീ നിർദ്ദേശങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. മന്ത്രിതല ഉപസമിതി, തൊഴിലാളികളുടെയും വ്യവസായികളുടെയും പ്രതിനിധികളുമായി ചർച്ച ചെയ്ത് കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധിക്ക് പരിഹാരം കാണുകയാണെങ്കിൽ, അത്, കശുവണ്ടി വ്യവസായത്തിന് മാത്രമല്ല, കേരളത്തിലെ പരമ്പരാഗത വ്യവസായത്തിന് തന്നെ ഒരു പുതിയ ഉണർവ്വിന്റെ അന്തരീക്ഷം സൃഷ്ടിക്കും.