06/10/2015
എല്ലാം നിരീക്ഷിക്കുന്ന ഭരണകൂടം
കലീം
ട്രാഫിക് ജങ്ഷനുകളിലും ഷോപ്പിങ് മാളുകളിലും ഹോട്ടലിലും ബീച്ചിലുമൊക്കെ സി.സി.ടി.വി കാമറ വയ്ക്കുന്നത് മോഷ്ടാക്കളെയും കുറ്റവാളികളെയും കണ്ടുപിടിക്കാനും കുറ്റകൃത്യങ്ങള്‍ തടയാനുമാണെന്നു സുരക്ഷയെപ്പറ്റി പൊതുവില്‍ പരിഭ്രമമേറെയുള്ള മധ്യവര്‍ഗം വിശ്വസിക്കുന്നുണ്ട്. എന്നാല്‍, കുറ്റകൃത്യം തടയുന്നതു നിരീക്ഷണത്തിന്റെ പാര്‍ശ്വലാഭങ്ങളില്‍ പെട്ടതാണെന്നും ഭരണകൂടം കൂടുതല്‍ കൂടുതല്‍ വല്യേട്ടന്‍ ചമയുന്നതിന്റെ ലക്ഷണങ്ങളാണ് കാമറകളെന്നും കരുതുന്നവര്‍ കുറവല്ല. ഭരണകൂടം സാമ്പത്തികവ്യാപാരങ്ങളില്‍നിന്നൊക്കെ വിട്ടുനിന്ന് ട്രാഫിക് പോലിസിനെപ്പോലെ കരാറുകളും സന്ധികളും വ്യവസ്ഥാപിതമായി നടപ്പാക്കുന്നുണ്ടോ എന്ന കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതി എന്നു പറയുന്നതാണ് സ്വതന്ത്ര കമ്പോള മുതലാളിത്തം. അതില്‍ പൗരന്‍മാരുടെ സ്വകാര്യത പാവനമായ ഒരവകാശമാണെന്ന് നവലിബറല്‍ സാമൂഹികശാസ്ത്രജ്ഞരൊക്കെ വാദിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍, അതൊക്കെ പാഠപുസ്തകങ്ങളില്‍ മാത്രം കാണുന്ന സിദ്ധാന്തങ്ങളാണ്. സമീപകാലത്തായി ഭരണകൂടം പൗരന്‍മാരുടെ എല്ലാ സ്വകാര്യതയിലും കടന്നുചെല്ലുന്നതായാണ് അനുഭവം. ഇന്നു റഷ്യന്‍ സ്വാതന്ത്ര്യത്തിന്റെ കയ്പ് അനുഭവപ്പെടുന്നതിനാല്‍ എങ്ങോട്ടുപോവണമെന്നറിയാതെ വിഷണ്ണനായിരിക്കുന്ന എഡ്വേര്‍ഡ് സ്‌നോഡന്‍ അമേരിക്കയിലെ എന്‍.എസ്.എ. നിയമസാധുതയില്ലാതെ പൗര•ാരുടെ എല്ലാ സംഭാഷണങ്ങളും ചോര്‍ത്തുന്ന കാര്യം പുറത്തുവിട്ടപ്പോള്‍ പലരും ഞെട്ടി. നേരത്തേ പല സുരക്ഷാവിദഗ്ധന്‍മാരും സ്വകാര്യമായിവച്ചിരുന്ന ഒരു രഹസ്യമായിരുന്നു അത്. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും പൗരന്‍മാര്‍ക്ക് വലിയ സ്വാതന്ത്ര്യവും ശക്തിയും നല്‍കുന്നുവെന്നു പറയുന്നതൊക്കെ ഒന്നാന്തരം പുളുവാണ്. പോര്‍ണോഗ്രഫി സൈറ്റുകള്‍ സന്ദര്‍ശിക്കാനുള്ള സ്വാതന്ത്ര്യമാണത്. പൗരന്‍മാര്‍ക്ക് അത്ര സമയമെങ്കിലും വിമതചിന്തകളൊന്നുമില്ലാതെ കഴിയാമെന്നാണ് ഭരണകൂടം കരുതുന്നത്. ആണും പെണ്ണും ബസ്സില്‍ വച്ച് കുശലം പറഞ്ഞാല്‍ ആണിനെ ബന്ധനസ്ഥനാക്കി വിവസ്ത്രനാക്കി വിളക്കുകാലില്‍ കെട്ടി അടിക്കുന്ന കുറുവടിസംഘത്തെ സല്യൂട്ട് ചെയ്യുന്ന ഭരണകൂടം പോര്‍ണോഗ്രഫിക് വയലന്‍സ് പ്രചരിപ്പിക്കുന്ന 800ലധികം സൈറ്റുകള്‍ നിയന്ത്രിക്കാനൊക്കില്ലെന്നു പറയുന്നു. അതൊന്നും കാവിപ്പടയ്ക്ക് വിഷയമേ അല്ല. അവര്‍ തന്നെ മോദി വിമര്‍ശനത്തിന് ഫേസ്ബുക്കില്‍ ലൈക്ക് ചെയ്തവരെ നിരീക്ഷിക്കും. വേണമെങ്കില്‍ അത്തരക്കാരെ തരിപ്പു കയറ്റി തീവ്രവാദിയാക്കി യു.എ.പി.എ. ചുമത്തി ജയിലിലിടും. സ്‌നോഡന്റെ വെളിപ്പെടുത്തലുകള്‍ ഇന്ത്യയില്‍ കാര്യമായ ഒരു ചലനവുമുണ്ടാക്കിയില്ല. കാരണം, ഭരണകൂടം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിയമസാധുതയില്ലാതെ, പല കാരണങ്ങളാലും ചാരസംഘടനകള്‍ സംശയത്തിന്റെ നിഴലില്‍ പെടുത്തിയവരെ നിരീക്ഷിച്ചുവരുകയാണ്. പഴയ ലാന്‍ഡ്‌ലൈന്‍ ടെലിഫോണ്‍ ചോര്‍ത്തിയതും നിയമസാധുതയില്ലാതെയാണ്. അമേരിക്കയില്‍ എന്‍.എസ്.എ. ചെയ്തതും അതാണ്. ബ്രിട്ടിഷ് ഇന്റലിജന്‍സും ഫ്രഞ്ച് ഇന്റലിജന്‍സും ചെയ്യുന്നതും അതുതന്നെ. ഇടയ്ക്ക് വല്ലാതെ മനസ്സാക്ഷിക്കുത്തു വരുന്ന വല്ലവനും പൂച്ചയെ പുറത്തേക്കു വിടുകയോ നല്ല കാശു വാരാവുന്ന ഒരു പുസ്തകമെഴുതുകയോ ചെയ്യുമ്പോള്‍ മാത്രമാണ് പൗരാവകാശലംഘനത്തില്‍ ക്ഷുഭിതരായി അധികൃതര്‍ രംഗത്തുവരുക. മിക്കപ്പോഴും കള്ളി പുറത്താക്കിയവനെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം അകത്താക്കിയ ശേഷമായിരിക്കും 'ആത്മരോഷ'ത്തിന്റെ വന്‍പ്രവാഹം. ഇന്ത്യയില്‍ അത്തരം രോഷപ്രകടനങ്ങള്‍ പൊതുസമൂഹത്തില്‍നിന്നുണ്ടാവാറില്ല. പൊതുസമൂഹം എന്നത് ഒരു നിര്‍മിതിയായതിനാലും പത്മശ്രീയും പത്മഭൂഷണും കാംക്ഷിക്കുന്നവര്‍ അതില്‍ മേല്‍ക്കോയ്മ സ്ഥാപിച്ചതിനാലും ആയിരിക്കാമത്. മാധ്യമങ്ങള്‍ ചൂഴ്ന്നുനോക്കുന്നവരായതിനാല്‍ സര്‍ക്കാരിന്റെ ചൂഴ്ന്നുനോട്ടത്തില്‍ പൊതുവില്‍ സംതൃപ്തരുമായിരിക്കും. ആധാര്‍ സംബന്ധിച്ച് വലിയ രോഷപ്രകടനങ്ങളൊന്നും പൗരന്‍മാരില്‍നിന്ന് ഉയര്‍ന്നുവരാത്തതിന്റെ കാരണവും അതായിരിക്കാം. പൗരന്‍മാര്‍ക്ക് ഒരു തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാവുന്നതിനെ ആരും എതിര്‍ക്കില്ല. കൃത്യമായ വസ്തുതാശേഖരണത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ അത് റേഷന്‍ വാങ്ങാനും പാചകവാതക സബ്‌സിഡി കിട്ടാനുമൊക്കെ ഉപകരിക്കുകയും ചെയ്യും. എന്നാല്‍, അതുസംബന്ധമായി സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ തന്നെ നിയമവിരുദ്ധമാണെന്നു സൂക്ഷ്മപരിശോധനയില്‍ വ്യക്തമാവും. നന്ദന്‍ നിലേകനി എന്ന ഐ.ടി. വിദഗ്ധന്റെ തലയില്‍ ഉദിച്ചതായിരിക്കില്ല ആധാര്‍. അദ്ദേഹത്തിന്റെ കമ്പനി അതിനു വേണ്ട സാങ്കേതിക വൈദഗ്ധ്യം നല്‍കിക്കാണും. മൂന്നുവര്‍ഷമായി ആധാര്‍ സംബന്ധിച്ച് സുപ്രിംകോടതിയില്‍ കേസ് നടക്കുന്നു. 2015 ആഗസ്ത് 11ന് അതുസംബന്ധിച്ച് കോടതി ഒരുത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍, ആശയക്കുഴപ്പം വര്‍ധിപ്പിക്കുന്നതായിരുന്നു വിധി. വിചാരണാവേളയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പൗരന്‍മാര്‍ക്ക് സ്വകാര്യതയില്ലെന്ന വാദമുന്നയിച്ചത് പൗരസമൂഹം ചര്‍ച്ചയ്ക്കുപോലുമെടുത്തില്ല. 1954ലും 1963ലും രണ്ടു ഭരണഘടനാ ബെഞ്ചുകള്‍ പൗരന്‍മാരുടെ സ്വകാര്യത ഒരു മൗലികാവകാശമല്ലെന്നു വിധി പ്രസ്താവിച്ചത് ഉദ്ധരിച്ചുകൊണ്ടാണ് അറ്റോര്‍ണി ജനറല്‍ തന്റെ വാദം അവതരിപ്പിച്ചത്. വലതുപക്ഷ പോലിസ് സ്‌റ്റേറ്റിനെ അനുകൂലിക്കുന്നവര്‍ക്ക് അത്തരം ചര്‍ച്ച ഇഷ്ടമായിരിക്കില്ല. പൗരന്‍മാര്‍ക്ക് മുഴുവന്‍ തിരിച്ചറിയല്‍ കാര്‍ഡ് കൊടുക്കുന്നതു സംബന്ധിച്ച് ഒരു നിയമം വേണം. കാര്‍ഡ് സംബന്ധിച്ച നടപടിക്രമങ്ങള്‍ എന്തെന്നു പൗരന്‍മാര്‍ക്ക് അറിയണം. അതു നിര്‍ബന്ധമില്ലെങ്കില്‍ പിന്നെ ഏതു സര്‍ക്കാര്‍ ഓഫിസില്‍ ചെല്ലുമ്പോഴും അത് ചോദിക്കുന്ന ശീലം പാടില്ല. യു.പി.എ. ഗവണ്‍മെന്റ് അത്തരമൊരു നിയമം പാര്‍ലമെന്റില്‍ പാസാക്കിയില്ല. 2009ല്‍ ഇതുസംബന്ധിച്ച ബില്ല് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി പിച്ചിക്കീറുകയായിരുന്നു. എന്നാല്‍, എന്തിനാണ് എല്ലാ പൗരന്റെയും കൃഷ്ണമണിയുടെയും പത്തു വിരലിന്റെയും പകര്‍പ്പ് കംപ്യൂട്ടറില്‍ എടുത്തുവയ്ക്കുന്നത്? ആവശ്യമില്ലാത്തതാണ് ഈ വിവരങ്ങളൊക്കെ. ഇതിലാണ് കോടതികള്‍ ഇടപെടേണ്ടത്. എന്നാല്‍, ഇതുസംബന്ധിച്ച് സുപ്രിംകോടതി 2013 ജൂലൈ 23നു നല്‍കിയ വിധി ഇപ്പോഴത്തെ വിധിപോലെ ആശയക്കുഴപ്പം നിറഞ്ഞതായിരുന്നു. സര്‍ക്കാര്‍ നല്‍കുന്ന ഒരാനുകൂല്യം കൈപ്പറ്റുന്നതിന് ആധാര്‍ നിര്‍ബന്ധമാണോ എന്ന വിഷയത്തില്‍ സംശയം കോടതി ബാക്കിവച്ചു. സര്‍ക്കാര്‍ ഒന്നു കോടതിയില്‍ പറയുന്നു, ഉദ്യോഗസ്ഥര്‍ മറ്റൊന്നു നടപ്പാക്കുന്നു എന്നതാണ് അവസ്ഥ. ഉദാഹരണത്തിന് ന്യൂനപക്ഷമന്ത്രാലയം ന്യൂനപക്ഷങ്ങള്‍ക്കു നല്‍കുന്ന സ്‌കോളര്‍ഷിപ്പ് ലഭിക്കണമെങ്കില്‍ ആദ്യം ആധാര്‍ നിര്‍ബന്ധമാക്കി. അപേക്ഷകരുടെ എണ്ണം കുത്തനെ താഴോട്ടുപോയപ്പോള്‍ മന്ത്രാലയത്തിന് ആ നിബന്ധന ഒഴിവാക്കേണ്ടിവന്നു. സുപ്രിംകോടതി ഈ വിഷയത്തില്‍ ആദ്യം നല്‍കിയ ഇടക്കാല ഉത്തരവ് ആധാറിന്റെ ഉപയോഗം വ്യാപകമാക്കുന്നതിനാണ് ഫലത്തില്‍ സഹായിച്ചത്. അതു കാരണം മറ്റൊരു കേസില്‍ സുപ്രിംകോടതി തങ്ങളുടെ നിര്‍ദേശങ്ങള്‍ ഒന്നുകൂടി സ്ഫുടമാക്കി. 2015 മാര്‍ച്ച് 16നു നല്‍കിയ മറ്റൊരു വിധിയില്‍ സര്‍ക്കാരുകളെ തങ്ങളുടെ നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പാക്കുന്നതിനെക്കുറിച്ച് ഓര്‍മിപ്പിച്ചു. പുതിയ ഉത്തരവുപ്രകാരം റേഷന്‍ വാങ്ങാന്‍ ആധാര്‍ വേണം. മാത്രമല്ല, കുറ്റകൃത്യങ്ങളെപ്പറ്റി അന്വേഷിക്കുമ്പോള്‍ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാമെന്നും കോടതി പറയുന്നു. എന്നാല്‍, കുറ്റാന്വേഷണത്തിനു തങ്ങള്‍ ശേഖരിക്കുന്ന വിരലടയാളമോ മറ്റു ബയോമെട്രിക് വിവരങ്ങളോ താരതമ്യം ചെയ്യാനുള്ള സംവിധാനം തങ്ങള്‍ക്കില്ലെന്ന് ആധാര്‍ അതോറിറ്റി പറയുന്നു. ആഗസ്ത് 11നു നല്‍കിയ ഉത്തരവില്‍ സുപ്രിംകോടതി പഴയ ഉത്തരവുതന്നെ തിരുത്തുകയാണ്. എന്നാല്‍, അതിന്റെ കാരണങ്ങള്‍ വിശദീകരിക്കുന്നില്ലതാനും. ഇതിനിടയില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പോവുന്ന ഒരു പുതിയ ബില്ല് കൂടുതല്‍ ആശങ്ക ഉളവാക്കുന്നതാണ്. പൗരന്‍മാരുടെ ഡി.എന്‍.എ. വിവരങ്ങള്‍ ശേഖരിക്കാനുള്ള പദ്ധതിയാണ് ഹ്യൂമന്‍ ഡി.എന്‍.എ. പ്രൊഫൈലിങ് ബില്ലിലുള്ളത്. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചതായിരുന്നു അത്. ബോര്‍ഡ് നിശ്ചയിക്കുന്ന പൗരന്‍മാരുടെ ഡി.എന്‍.എ. വിവരങ്ങള്‍ മാത്രമേ തല്‍ക്കാലം ശേഖരിക്കാന്‍ ഉദ്ദേശ്യമുള്ളൂവത്രേ! എന്നാല്‍, കുറ്റാന്വേഷണം, കാര്യനിര്‍വഹണവിഭാഗത്തിന്റെ അധികാരങ്ങള്‍, സ്വകാര്യത എന്നിവയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്‌നങ്ങള്‍ ബില്ലില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ആശങ്കയുളവാക്കുന്ന പ്രധാന ഘടകം മേല്‍നോട്ടമില്ലാത്ത പ്രൊഫൈലിങ് ബോര്‍ഡിന്റെ പ്രവര്‍ത്തനമാണ്. ഡി.എന്‍.എ. വിവരങ്ങള്‍ ആര്‍ക്കു നല്‍കണമെന്ന് ബോര്‍ഡാണ് തീരുമാനിക്കുന്നത്. ബോര്‍ഡ് പാര്‍ലമെന്റിനു മുമ്പില്‍ ഒരു വാര്‍ഷിക റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നു മാത്രമേയുള്ളൂ. ബ്രിട്ടനില്‍ ഇതുസംബന്ധിച്ച് നിലവിലുള്ള ഒരു നിയമത്തില്‍ ഇങ്ങനെയൊരു ബോര്‍ഡുണ്ടെങ്കിലും അതിനു മുകളില്‍ ഒരു എത്തിക്‌സ് കമ്മിറ്റിയുണ്ട്. ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലും അത്തരം സംവിധാനങ്ങള്‍ കാണാം. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെ സിലിക്കണ്‍വാലിയില്‍ അടുത്തു നടത്താന്‍പോവുന്ന സന്ദര്‍ശനത്തിനെതിരേ അമേരിക്കയിലെ നൂറുകണക്കിന് പ്രമുഖ പണ്ഡിതന്‍മാര്‍ ഉയര്‍ത്തിയ വിമര്‍ശനം പ്രസക്തമാവുന്നത്. സപ്തംബര്‍ 27നു നടക്കുന്ന സന്ദര്‍ശനത്തെക്കുറിച്ച് അമേരിക്കയിലെ ഹിന്ദുത്വര്‍ വന്‍ പ്രചാരവേല ആരംഭിച്ചിരുന്നു. ഡിജിറ്റല്‍ ഇന്ത്യ എന്ന പേരിലുള്ള ഒരു പദ്ധതി മോദി സന്ദര്‍ശനവേളയില്‍ ഉദ്ഘാടനം ചെയ്യും. പൗരന്‍മാരെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്ന വലിയ സംവിധാനമാവും ഡിജിറ്റല്‍ ഇന്ത്യ. അതു പൗരന്‍മാരെ എപ്പോഴും നിരീക്ഷിക്കാനും അവരുടെ സ്വകാര്യത കവരാനും ഇന്റലിജന്‍സ് ഏജന്‍സികളെ സഹായിക്കും. അതു ഭരണഘടനാദത്തമായ അവകാശങ്ങള്‍ക്കു ഭീഷണിയാവുമെന്നും പണ്ഡിതന്‍മാര്‍ ആരോപിക്കുന്നു. 2005-14ല്‍ മോദിക്ക് യു.എസ്. ഗവണ്‍മെന്റ് വിസ നിഷേധിച്ച കാര്യം അവര്‍ പ്രസ്താവനയില്‍ അനുസ്മരിച്ചു. മോദിയുടെ ഒരുവര്‍ഷത്തെ ഭരണകാലത്ത് സെന്‍സര്‍ഷിപ്പും വിമര്‍ശകര്‍ക്കു നേരെയുള്ള ആക്രമണവും വ്യാപകമായി. അഖീല്‍ ബില്‍ഗ്രാമി, മീന അലക്‌സാണ്ടര്‍, അര്‍ജന്‍ അപ്പാദുരൈ, അഞ്ജലി അരോന്‍ദ്കര്‍, ഡോണി വെനിഗര്‍, തോമസ് ഹാന്‍സന്‍ തുടങ്ങി അനേകംപേര്‍ പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നു. അതില്‍ ഒപ്പുവച്ച പ്രമുഖ പണ്ഡിതനായ റിച്ചാര്‍ഡ് ഫാക്ക്, ഡിജിറ്റല്‍ ഇന്ത്യ ന്യൂനപക്ഷങ്ങളെയും പ്രതിപക്ഷത്തെയും ആക്രമിക്കുന്നതിനു സഹായിക്കുമെന്ന് ആശങ്ക പ്രകടിപ്പിക്കുന്നു. ആവശ്യത്തിനു കുടിവെള്ളമോ വൈദ്യുതിയോ ലഭിക്കാത്ത ഒരു രാജ്യത്ത് ഇത്തരം പദ്ധതികള്‍ ദുരുപയോഗപ്പെടുത്താനാണു സാധ്യതയെന്ന് ഫാക്ക് കുറ്റപ്പെടുത്തുന്നു. ഭരണകൂടം ജോര്‍ജ് ഓര്‍വെല്‍ തന്റെ കൃതികളില്‍ ചൂണ്ടിക്കാണിച്ചപോലെ പൗരന്‍മാരെ എപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരവസ്ഥ ഭയാനകമാണ്- ഫാക്ക് തുടരുന്നു.