01/10/2017
കയറുമായുള്ള എന്‍റെ പ്രണയം ആരംഭിക്കുന്നത് 1979ലാണ്. സെന്‍റര്‍ ഫോര്‍ ഡെവലപ്പ്മെന്‍റ് സ്റ്റഡീസില്‍ പഠിച്ച കാലം. മുതലാളിത്തത്തിലേയ്ക്കുള്ള പരിവര്‍ത്തനത്തിന്‍റെ രൂപങ്ങളാണ് ഞങ്ങളിൽ പലരെയും അന്നു മഥിച്ചിരുന്നത്. യൂറോപ്പിലെ മുതലാളിത്ത പരിവര്‍ത്തനത്തെക്കുറിച്ചുള്ള ട്രാന്‍സിഷന്‍ ഡിബേറ്റിന്‍റെ ഹരത്തിലാണ് ഇന്ത്യയെയും വിശകലനം ചെയ്യാന്‍ ശ്രമിച്ചത്.
മുതലാളിത്തത്തിന്‍റെ പ്രാഥമികരൂപങ്ങള്‍ സ്ഥായിയായി നിലനില്‍ക്കുന്നതിന്‍റെ പൊരുള്‍ തേടി ഗുന്ത്രിസ് (Grundrisse) പരതിയപ്പോള്‍ ലഭിച്ചതാണ് മൂലധനം അധ്വാനത്തെ ഔപചാരികമായി മാത്രം ഉള്‍ക്കൊള്ളുന്ന (formal subsumption of labour under capital) മുതലാളിത്തവളര്‍ച്ചയുടെ പ്രാഥമികഘട്ടം എന്ന സങ്കല്‍പനം. ഇതിന്‍റെ കൗതുകകരവും സങ്കീര്‍ണവുമായ ഉദാഹരണമായി ഞാന്‍ കണ്ടത് കയര്‍ വ്യവസായമാണ്. അങ്ങനെ തുടങ്ങിയ ഗവേഷണമാണ് പ്രണയമായി വളർന്നത്.
വന്‍കിട അടിസ്ഥാനത്തിലുള്ള ഉല്‍പാദനരൂപത്തില്‍നിന്ന് കുടില്‍വ്യവസായത്തിലേയ്ക്കുള്ള പരിവര്‍ത്തനം ഒരു പ്രഹേളികയായിരുന്നു. അങ്ങനെയാണ് കയറിനെക്കുറിച്ചു പഠിക്കാന്‍ തുടങ്ങിയത്. നാലു പതിറ്റാണ്ടിനുശേഷം ഇന്ന് മൂലധനം അധ്വാനത്തെ യഥാര്‍ത്ഥമായി ഉള്‍ക്കൊള്ളുന്ന (real subsumption of labour under capital) ഘട്ടത്തിലേയ്ക്കുള്ള പരിവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്ന ചുമതല വന്നിരിക്കുന്നു.
യന്ത്രവത്കരണവും ഉല്‍പന്ന വൈവിദ്ധ്യവത്കരണവും നടപ്പാക്കിക്കൊണ്ടു മാത്രമേ കയര്‍ വ്യവസായത്തിന് ഇനി നിലനില്‍പ്പുള്ളൂ. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെ ഉയര്‍ന്ന സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലുള്ള ഉല്‍പാദനരൂപങ്ങള്‍ കേരളത്തിലെ വ്യവസായത്തിന്‍റെ അടിത്തറ തോണ്ടിക്കൊണ്ടിരിക്കുന്നു. ഒരുകാലത്ത് പൂര്‍ണമായും കേരളത്തിന്‍റെ കുത്തകയായിരുന്ന കയര്‍ വിദേശ കയറ്റുമതിയില്‍ സംസ്ഥാനവിഹിതം തൂക്കത്തിന്‍റെ പത്തുശതമാനവും മൂല്യത്തിന്‍റെ ഇരുപതു ശതമാനവുമായി പരിമിതപ്പെട്ടു. നാളികേരത്തിന്‍റെ നാട്ടില്‍ ലഭ്യമായ തൊണ്ടിന്‍റെ അഞ്ചു ശതമാനമേ ചകിരിയാക്കാന്‍ കഴിയുന്നുള്ളൂ. അറുപതുകളുടെ അവസാനം കയര്‍ വ്യവസായ പുനഃസംഘടനാ സ്കീമിനു രൂപം നല്‍കിയ കാലത്തുനിന്ന് ആഗോളദേശീയ സാഹചര്യങ്ങള്‍ അടിമുടി മാറി.
ഇവ കണക്കിലെടുത്തുകൊണ്ടുള്ള ഒരു രണ്ടാം പുനഃസംഘടനാ സ്കീം അനിവാര്യമായിരിക്കുന്നു. ആ സ്കീമിനെക്കുറിച്ചെഴുതിയ പുസ്തകമാണ് കയർ ഒരു പുനർജനി. കയര്‍ വ്യവസായത്തെ കൈവേലയുടെ അടിത്തറയില്‍നിന്ന് മാറ്റി യന്ത്രശക്തി അടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കുന്നതിനുള്ള ഒരു രൂപരേഖയാണ് ഈ ഗ്രന്ഥത്തിലൂടെ അനാവരണം ചെയ്യുന്നത്.
ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ ഈ പരിവര്‍ത്തനം മറ്റുള്ള പ്രദേശങ്ങളിലെ അനുഭവങ്ങളില്‍നിന്നും എങ്ങനെ വ്യത്യസ്തമായിരിക്കും എന്നത് ഒരു പ്രധാനപ്പെട്ട രാഷ്ട്രീയ ചോദ്യമാണ്. സാങ്കേതികനവീകരണ പദ്ധതിയുടെ അഭേദ്യഭാഗമായി നിലവിലുള്ള പരമ്പരാഗത തൊഴിലാളികളെ സംരക്ഷിക്കുകയാണ് ഇതിനുള്ള ഉത്തരം. അഞ്ചുവര്‍ഷം കൊണ്ട് മറ്റു ഏതു സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും ഉല്‍പന്നങ്ങളോടും മത്സരിക്കാന്‍ ശേഷിയുള്ള ടഫ്റ്റഡ് മാറ്റുകളും ജിയോടെക്സ് മാറ്റുകളും ജിയോ ടെക്സ്റ്റൈല്‍സ്, നീഡില്‍ ഫെല്‍റ്റ് പായകള്‍, കോമ്പോസിറ്റ് ബോര്‍ഡുകള്‍ ഇവ കേരളത്തില്‍ നിര്‍മ്മിക്കും. പൊതുമേഖല മാത്രമല്ല, സ്വകാര്യ നിക്ഷേപകരെയും ഇതിനായി പ്രോത്സാഹിപ്പിക്കുന്നു. പക്ഷേ, അതോടൊപ്പം പരമ്പരാഗതകൈവിരുതു കൊണ്ട് വേലയെടുക്കുന്നവരുടെ ഉല്‍പന്നങ്ങള്‍ മിനിമം കൂലി ഉറപ്പുവരുത്തുന്ന വിലയ്ക്ക് സര്‍ക്കാര്‍ വാങ്ങി സംഭരിക്കും. സബ്സിഡി നഷ്ടം സഹിച്ചും വിപുലമായ ഒരു ദേശീയ വിപണന ശൃംഖലയിലൂടെ വിറ്റഴിക്കും. അങ്ങനെ കേരളത്തിലെ നവീകരണം പാവപ്പെട്ടവരുടെ ചെലവിലാവില്ല. ഇതാണ് പരമ്പരാഗത വ്യവസായമേഖലയിലെ ഇടതുപക്ഷ ബദല്‍.
ഈ ഗ്രന്ഥത്തിന് ഇംഗ്ലീഷ് പതിപ്പുമുണ്ട്. ശ്രീ. അജിത് മത്തായിയും ഞാനും ചേർന്നാണ് അതു തയ്യാറാക്കിയിരിക്കുന്നത്. എന്‍ സി എംആര്‍ഐയിലെ ഡോ. അനില്‍ ആണ് പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ സമാഹരിച്ചത്. നവീന ഉല്‍പന്നങ്ങളെക്കുറിച്ചുള്ള കുറിപ്പുകളും അദ്ദേഹം നല്‍കി. ചിത്രങ്ങള്‍ വെറും അലങ്കാരത്തിനല്ല ചേര്‍ത്തിട്ടുള്ളത് എന്നു സൂചിപ്പിക്കട്ടെ. ഓരോ പേജിലും കേരളത്തിന്‍റെ പഴയതും പുതിയതുമായ ഒരു കയര്‍ ഉല്‍പന്നത്തിന്‍റെയെങ്കിലും ചിത്രം നല്‍കിയിട്ടുണ്ട്. സത്യം പറഞ്ഞാല്‍, നമ്മുടെ ഉല്‍പന്ന വൈവിദ്ധ്യവത്കരണത്തിന്‍റെ വൈപുല്യം എന്നെ അത്ഭുതപ്പെടുത്തി. ഇതാണ് കേരള കയര്‍ എന്ന ബ്രാന്‍ഡിന്‍റെ ഏറ്റവും വലിയ മത്സരശേഷി. ഒരു രാജ്യത്തിനും സംസ്ഥാനത്തിനും ഇത്ര വിപുലമായ ഒരു പൈതൃകം അവകാശപ്പെടാനാവില്ല. അതുകൊണ്ടാണ് പൈതൃകവും ആധുനികവത്കരണവും എന്ന ആശയം കയര്‍ കേരള 2017ന്‍റെ മുദ്രാവാക്യമായി സ്വീകരിച്ചത്.
കഴിഞ്ഞ കയര്‍ ബഹുജന മാര്‍ച്ചിനെ ആവേശം കൊള്ളിച്ച സാന്നിധ്യമായിരുന്ന വൈക്കം ഉദയനാപുരത്തെ സ.രാധാ പവിത്രന്റെ ഉജ്വലസ്മരണയ്ക്കു മുന്നിലാണ് ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത്. കയര്‍ തൊഴിലാളിയായിരുന്നില്ലെങ്കിലും കടുത്ത രോഗത്തെ വെല്ലുവിളിച്ചുകൊണ്ട് ആ സഖാവ് ജാഥയുടെ ഭാഗമായി. രാധയുൾപ്പെടെയുള്ളവർ നടത്തിയ സമരങ്ങളിലൂടെ മുന്നോട്ടു വെച്ച മാറ്റം കയർമേഖലയിൽ സാധ്യമാവുകയാണ് എന്നു പറയാൻ എനിക്ക് അഭിമാനമുണ്ട്.
പുസ്തകം നാളെ ആലപ്പുഴ ചുങ്കത്ത് പ്രകാശനം ചെയ്യുകയാണ്. പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രനാണ് പ്രകാശനം നിർവഹിക്കുന്നത്. ഡോ. പ്രഭാത് പട്നായിക്കും ചടങ്ങിൽ പങ്കെടുക്കും. ഉച്ചയ്ക്കു പന്ത്രണ്ടു മണിക്കാണ് ചടങ്ങ്. എല്ലാവരെയും സ്നേഹാദരങ്ങളോടെ പ്രകാശനചടങ്ങിലേയ്ക്കു ക്ഷണിക്കുന്നു.